
മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാർ, പൊലീസ് എന്നിവരിൽനിന്നു ദുരനുഭവം നേരിട്ട സംഭവത്തിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ 2 പൊലീസുകാർക്കു സസ്പെൻഷൻ. 3 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ മൂന്നാർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.